പേരാവൂർ: അവിടെയെത്തിയ നൂറുകണക്കിന് ജനങ്ങളുടെ കവിളിൽ കണ്ണീർ ചാല് കീറിയാണ് നിരവധി മണ്ണുമാന്തിയന്ത്രങ്ങൾ നിരനിരയായി ഇന്നലെ വിഷു ദിനത്തിൽ പേരാവൂർ സെൻ്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയങ്കണത്തിലേക്ക് കയറി വന്നത്.മൃതദേഹ പേടകമടങ്ങിയ ആംബുലൻസ്പള്ളിയങ്കണത്തിൽ എത്തിയപ്പോൾ പോലും രണ്ട് കിലോമീറ്റർ അപ്പുറമുള്ള ആനയാണ്ടകരിയിൽ നിന്ന് അപ്പോഴും അകമ്പടി വാഹനങ്ങൾ പുറപ്പെട്ടിരുന്നില്ല. നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആ മൃതദേഹ പേടകംപള്ളി മുറ്റത്ത് എത്തുമ്പോഴും ജനപ്രവാഹം അവസാനിച്ചിരുന്നില്ല.
എത്തിയവരിൽ ബഹുഭൂരിപക്ഷത്തിനും അവൻ്റെ ചേതനയറ്റ മുഖം കാണുവാനുള്ള ത്രാണിയില്ലായിരുന്നു. കാരണം തൊണ്ടിയിൽ ഗ്രാമത്തിലെല്ലാവർക്കും തന്നെ മനുവിനെ അറിയാമായിരുന്നു. എവിടെയും എന്തിനും ഓടിയെത്തുന്ന 22 വയസ്സു മാത്രം പ്രായമുള്ള യുവാവ്. എന്നാൽ ഇളംപ്രായമോ സൗന്ദര്യമോ ഒന്നുമായിരുന്നില്ല ആ ഇഷ്ടത്തിന് കാരണം. വെറും 22 വയസ്സിനുള്ളിൽ അവൻ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് അവൻ വാങ്ങിയ ഒരു ഡ്യൂക്ക് ബൈക്കിൽ പോകുമ്പോഴാണ് എതിരെ വന്ന ഒരു കാർ അവൻ്റെ ജീവനെടുത്തത്. ആ അപകട മരണവുമല്ല അവനെ ശ്രദ്ധേയനാക്കിയത്. മറിച്ച് ചെറുപ്രായത്തിൽ തന്നെ തന്നാൽ ചെയ്യാൻ കഴിയുന്ന എല്ലാ തൊഴിലുകളും ചെയ്ത് വരുമാനം കണ്ടെത്തിയാണവൻ ജനങ്ങൾക്ക് പ്രിയങ്കരനായത്. പുതിയ തലമുറകൾക്ക് മാത്രമല്ല പല തലമുറകൾക്ക് പാഠമാകേണ്ട ഒരു അധ്വാന മാതൃകയായിരുന്നു ആ യുവാവ്. കഴിഞ്ഞ 3 വർഷമായി പകൽ അവൻ എസ്കവേറ്റർ ഓപ്പറേറ്ററായി ജോലി ചെയ്തു. രാത്രി 12 മണി വരെ ഓട്ടോറിക്ഷാ ഡ്രൈവറായും അവൻ അധ്വാനിച്ചു. യുവാക്കൾ പങ്കെടുക്കുന്ന എല്ലാ ഇവൻ്റ്സിലും അവരിലൊരാളായി അവനുണ്ടാകും. പത്താം ക്ലാസിന് ശേഷം കാര്യമായി പഠനം തുടരാൻ അവന് സാധിച്ചിരുന്നില്ല. എല്ലാ നല്ല പ്രവർത്തനങ്ങളിലും ചുറുചുറുക്കോടെ പക്ഷെ അവനുണ്ടാകും. അതിനാൽത്തന്നെ വലിയൊരു സൗഹൃദവലയം അവന് ചുറ്റുമുണ്ടായിരുന്നു. തീർത്തും നിർധന കുടുംബത്തിൽ നിന്നായിരുന്നു അവൻ വന്നത്. അതിനാൽ തന്നെ തൻ്റെ അധ്വാനത്തിന് ലഭിച്ചിരുന്ന ഓരോ പ്രതിഫലവും അവന് വിലപ്പെട്ടതായിരുന്നു. തനിക്ക് ശരിക്കും യൗവനത്തിന് പൂർണമായ പക്വത ലഭിക്കുന്ന സമയത്തിനുള്ളിൽ തൻ്റെ കുടുംബത്തെ പരമാവധി ഭദ്രതയിലെത്തിക്കണമെന്ന് അവൻ ആഗ്രഹിച്ചു. 4 വർഷത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക വാഹനങ്ങളും ഓടിക്കാനും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനും അവൻ പഠിച്ചിരുന്നു. നിരന്തരം പ്രവർത്തിക്കുന്ന, നിരന്തരം അധ്വാനിക്കുന്ന അവൻ ഒരു മാതൃകാ പുരുഷനാണെന്ന് തല മുതിർന്നവരുടെ സമൂഹം കണക്കാക്കി. മക്കളെ താലോലിക്കുന്നതിന് പകരം സ്നേഹത്തോടെ ആധ്വാനശീലം പഠിപ്പിക്കേണ്ടതിൻ്റെ ആവശ്യകത സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന ഒരു യുവത്വമാണ് റോഡിൽ പൊലിഞ്ഞത്. ഞായറാഴ്ചയാണ് നാടിനെ ദുഖത്തിലാഴ്ത്തി അവൻ മരണത്തിൻ്റെ ഇരുട്ടിലേക്ക് വലിച്ചെറിയപ്പെട്ടത്.
ഒരു ഓട്ടോറിക്ഷയെ റോഡിലെ വളവിൽ വച്ച് ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ച ഒരു കാർ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിലായിരുന്നു മനു മരിച്ചത്. തെറ്റുവഴിക്ക് സമീപം ആനയാണ്ടകരിയിലെ വെമ്പള്ളിക്കുന്നേൽ ജോണിയുടെയും ബെറ്റിയുടേയും മകനായിരുന്നു മനു ജോസഫ് (22). തൊണ്ടിയിൽ തെറ്റുവഴി റോഡിൽ ജിമ്മി ജോർജ് നഗറിന് സമീപത്തെ വളവിൽ വച്ചാണ് അപകടം ഉണ്ടായത്. തൊണ്ടിയിൽ ഭാഗത്ത് നിന്ന് വന്ന ഒരു കാർ മുൻപിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷയെ മറി കടക്കുമ്പോൾ എതിർ ദിശയിൽ നിന്ന് വന്ന മനുവിൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഡോറിൽ തലയിടിച്ചുവീണ മനു തൽക്ഷണം മരിച്ചു. ഓട്ടോറിക്ഷയിലും കാർ ഇടിച്ചു. നിയന്ത്രണം നഷ്‌ടപ്പെട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ചു ഡ്രൈവർ ബിജു കുന്നത്തിനും കാർ ഡ്രൈവർ കുര്യത്ത് ടോമിക്കും നിസാര പരിക്കുകൾ ഉണ്ടായി. മനു വിദേശത്ത് പോകുന്നതിനുള്ള തയാറെടുപ്പുകൾക്ക് ഇടയിലാണ് അപകടം. ഒരു സഹോദരിയുണ്ട് അനു. തിങ്കളാഴ്ച വൈകുന്നേരം സംസ്കാരം നടത്തി.ആ സംസ്കാര വിലാപയാത്രയിലാണ് നിരവധി എസ്കറ്റേറുകൾ അകമ്പടിയായത്.
When Manu Joseph, who convinced children and youth of the need for hard work, passed away.